Friday, October 12, 2012

ചില ഓര്‍മ്മകള്‍ പതഞ്ഞാണ് വരിക.
അറിയാത്ത ഏതോ മരത്തിന്‍റെ കറ പോലെ 
ജീവസ്സുറ്റ ഒരു ഉറവ..
എങ്കിലും അടിത്തട്ടില്‍, 
ഒരിക്കലും ഉണങ്ങാത്ത  പഴുപ്പിന്‍റെ കുത്തലും ,
വറ്റാത്ത നീരിന്‍റെ അലോസരമുണ്ടാക്കുന്ന നീറ്റലും..
ചില ഓര്‍മ്മകള്‍ അങ്ങനെയാണ്..
വിരല്‍ വിറച്ചു തെന്നി തെറിച്ചപ്പോള്‍ 
കീ പാഡ് പോലും പറയുന്നു : നിങ്ങള്‍ എന്‍ടര്‍  ചെയ്ത പാസ് വേര്‍ഡ് തെറ്റാണ്! 
എന്നിട്ടോ?
ഒടുവില്‍ മരക്കറയുടെ സാന്ത്വനത്തില്‍  കുന്തം മറിഞ്ഞു, 
നിലാവ് കണ്ട കോഴി പോലെ 
അന്തവും കുന്തവും അറ്റ്,
നീണ്ടു നിവര്‍ന്നൊരു കിടപ്പ്! 
അതാണ്! 

Friday, August 31, 2012



ചില ചെറിയ കാര്യങ്ങള്‍ ചിലപ്പോള്‍ നമുക്കൊരു മെസ്സേജ് തരും.


ഒന്ന്  റിവേര്‍സ് എടുക്കാന്‍ ഒരു ബ്രേക്ക്..

ഉദാഹരണത്തിന് ഇളം തെന്നലില്‍ ഊഞ്ഞാലാടി വെള്ളത്തിലേക്ക്‌ എറിച്ചു 

നില്‍ക്കുന്ന ഒരു പാവം ശീപോതിക്കയ്യ്‌ ..


ഇടവഴിയിലെ വെള്ളത്തിലേയ്ക്ക് ചാഞ്ഞു, 
കുളസൂരികളെ നോക്കി ഇളം പച്ചിലകള്‍ ഇളക്കി,
നേര്‍ത്ത തണ്ടില്‍ താളമിടുന്ന കാറ്റിനോട് പോലും കലഹിക്കാതെ ,
ബഹളമയവും സങ്കീര്‍ണവുമായ ഈ ലോകത്തിന്‍റെ 
വിചിത്ര ഗതികളെ ക്കുറിച്ച് ഏതുമറിയാതെ
എത്ര നിഷ്കളങ്കമായ ഒരു ജീവന്‍....
എത്ര നിരുപദ്രവമായ  

ഒരു നിലനില്‍പ്പ്‌!!


Tuesday, August 21, 2012

അത്തം പത്തിന് പൊന്നോണം :)

അത്തം പിറന്നൂ..
പൂക്കൊട്ടയുമായി നാട്ടിട വഴികള്‍ നീളെ  മുള്ള് മുരട്‌ മൂര്‍ഖന്‍ പാമ്പ്, കല്ല് കരടു കാഞ്ഞിരക്കുറ്റി കേറി മറിഞ്ഞ കാലം എങ്ങോ പോയി മറഞ്ഞു..

തന്നിപുനത്തിലെ വിശാലമായ പറമ്പില്‍ തുടുപ്പുള്ള മഞ്ഞ നിറത്തില്‍ ഒരിനം പൂക്കള്‍ നിറഞ്ഞു നിന്നിരുന്നു....അതിനു ഇളം പച്ച നിറമുള്ള കായകളും.. അത് തുറന്നാല്‍ കുഞ്ഞരി വിത്തുകളും കാണാം  ..കൊള്ളിന്‍ വക്കത്തു നിരക്കനെ കൃഷ്ണ കിരീടങ്ങള്‍ പ്രഭ ചൊരിഞ്ഞു നില്‍ക്കും..കല്‍ വിടവുകളില്‍ തിളക്കമുള്ള പച്ച നിറത്തില്‍ ശീപോതിക്കൈകള്‍.... വരിയിട്ട് നിന്നു....സീതക്കൈ എന്നും ചിലര്‍ അതിനെ വിളിച്ചു പോന്നു..
തെക്കേ കണ്ടം നിറയെ  തുമ്പ...അവിടെ വീശുന്ന കാറ്റില്‍  തുമ്പ നിറയ്ക്കുന്ന ഉന്മേഷ ദായകമായ ഗന്ധം..തുമ്പയുടെ മണവും അമ്മയുടെ കനത്തു നീണ്ട മുടിയിലെ കയ്യുന്ന്യാദി എണ്ണയുടെ മണവും എനിക്ക് ഏറെ ഇഷ്ടം. 
അത്തത്തലേന്നു മുതിര്‍ന്നവര്‍ ആരെങ്കിലുമൊക്കെ പൂക്കൊട്ട മെടഞ്ഞു തരും..
കൂട്ടത്തിലെ ഉഷ ചേച്ചിയും രമണി ചേച്ചിയും അനിലേട്ടനും ഒക്കെയായിരുന്നു ഭാഗ്യം ചെയ്തവര്‍......ഏതു കാടും മേടും മറിഞ്ഞു പൂവ് ശേഖരിക്കാനുള്ള സ്വാതന്ത്ര്യം! 
തീരെ ചെറിയ ഞങ്ങള്‍ക്കാണെങ്കില്‍  "മനപ്പുറത്തെ  വയല്‍ വരമ്പ് വരെ പോയാ മതി", " ചെറെടെ അപ്പറം പോകണ്ടാ " " പുത്തന്‍ കുളത്തിന്‍റെ അടുത്തൊന്നും പോകല്ലേ"  എന്നിങ്ങനെയുള്ള വായ്താരികളുടെ  അകമ്പടി കൂടാതെ വീടിന്‍റെ പടി കടക്കാന്‍ പറ്റില്ല.. ചിലപ്പോ ആരെയെങ്കിലുമൊക്കെ ഞങ്ങള്‍ കുട്ടികളുടെ അകമ്പടിക്ക്‌ വിടാനും മതി!  പിന്നെ 'ഓടല്ലേ കുട്ടി, ചാടല്ലേ കുട്ടി.." എന്നിങ്ങനെ കേട്ടോണ്ടിരിക്കാം..

വേലിയരിപ്പൂവുകളെ ആര്‍ക്കു മറക്കാന്‍ പറ്റും?! 
ഓറഞ്ചും ചെമപ്പും നിറത്തില്‍ മുളവേലിയില്‍  തീപ്പടര്‍പ്പുകള്‍ പോലെ അവയുടെ പൂക്കള്‍.. നിറഞ്ഞു നില്‍ക്കും..വേറൊരു ചെടിയുണ്ട്...കൊള്ളിന്‍ വക്കില്‍ ഒറ്റയ്ക്കും തറ്റയ്ക്കുംകാണുന്ന ഒരു ഒറ്റയാന്‍ ചെടി..
മൂപ്പെത്തിയാല്‍ കൃഷ്ണ വര്‍ണത്തില്‍  തുടുത്തു കാണുന്ന കായകള്‍ ഉണ്ട് ആ ചെടിയ്ക്ക്‌.... അത്  'പൂച്ചക്കുട്ടിക്കായ' ആണെന്ന് സുമിക്കുട്ടിയാണ് പറഞ്ഞത് ...പുളിപ്പും ചവര്‍പ്പും നേരിയ മധുരവും കലര്‍ന്ന പൂച്ചക്കുട്ടിക്കായകള്‍ ഞങ്ങള്‍ പറിച്ചു തിന്നു..

അത്തം പിറന്നാല്‍ പിന്നെ നല്ല രസം...അത്തം കറുത്താല്‍ ഓണം വെളുക്കും, അത്തം വെളുത്താല്‍ ഓണം കറുക്കും എന്നിങ്ങനെ  പ്രവചനങ്ങള്‍ ധാരാളം കേള്‍ക്കാം..
ഓണക്കോടികള്‍ക്ക് പുറമേ ചുമപ്പും സ്വര്‍ണവും കരയുള്ള രണ്ടു കുഞ്ഞു പാവ് മുണ്ടുകള്‍ കിട്ടുന്നത് ഓര്‍മ വരുന്നു.. 
ഇപ്പോള്‍ അത്തരം  പാവ് മുണ്ട് എവിടെയും കാണാറില്ല. 
തിരുവോണത്തിന് ഞങ്ങള്‍ കുട്ടികള്‍ ആ പാവ് മുണ്ട് ചുറ്റി , 
അമ്മമ്മ തൊട്ടു തന്ന  ചന്ദന- ഭസ്മ കുറികളുമായി മുറ്റത്തും തൊടിയിലും ഓടി നടന്നു..ഇടയ്ക്കിടെ  അടുക്കളയിലേക്കോടി വലിയ പപ്പടക്കൊട്ടയില്‍ നിന്നു വറുത്തു വെച്ച ഒരു പപ്പടം എടുത്തു തിന്നും..അല്ലെങ്കില്‍ പയറിന്‍ കൊണ്ടാട്ടമോ ശര്‍ക്കര ഉപ്പെരിയോ..
അതുമല്ലെങ്കില്‍ മുറ്റത്ത്‌ ഉണക്കാന്‍ വെച്ച, തൈരിലിട്ട മുളകുകള്‍ നിറച്ച പാത്രങ്ങള്‍ കാണാം..ഉണങ്ങിപ്പിടിച്ച തൈരിന്‍ കട്ടകള്‍ ആരും കാണാതെ പെറുക്കി തിന്നാന്‍ രസമാണ്..മുളകിന് ചുറ്റുമുള്ള തൈര് മുഴുവന്‍ ഉണങ്ങിക്കഴിഞ്ഞാല്‍ അമ്മയും മൂത്തമ്മയും കൂടെ അവയെ ചെറിയ ചീന ഭരണികളില്‍ നിറച്ചു വെക്കും.. കൊണ്ടാട്ടം ഉണ്ടാക്കാനാണ്...

ഉമ്മറക്കോലായില്‍ പുല്ലുപായ നീളത്തില്‍ വിരിച്ചു വെച്ചിരിക്കും..കുട്ട്യോളും വലിയോരുമൊക്കെ നിരന്നിരുന്നു സദ്യ കഴിക്കാനാണ്..
സദ്യ കഴിഞ്ഞു വെടി വട്ടവുമായി ഇരിക്കുമ്പോള്‍ മുതിര്‍ന്നവരാരോ പറഞ്ഞതോര്‍ക്കുന്നു..."ഓണമുണ്ട് നിറഞ്ഞ വയറേ, ചൂളം പാടിക്കിട!" 
കുട്ടികളായ ഞങ്ങള്‍ക്ക് എന്തുറക്കം!! 
പിന്നെയും ഓട്ടമാണ്...
പിന്നിലെ മുറ്റത്ത്‌ നിറയെ ചുമരോട് ചേര്‍ന്ന് കുഴിയാന കുഴി വെച്ചിട്ടുണ്ട്..
പൊഴിഞ്ഞു വീണ ഇലഞ്ഞിപൂവുകള്‍ പെറുക്കി മാല കെട്ടണം..
പുന്നക്കായകള്‍ ശേഖരിയ്ക്കണം, ഗോലികള്‍ ഉണ്ടാക്കാന്‍!!
പിന്നെ ഞാവല്‍ പഴങ്ങള്‍ തിന്നു വയലറ്റ് നിറമായ നാക്കുകള്‍ പരസ്പരം നീട്ടിക്കാണിക്കണം ...അങ്ങനെ ചെയ്താലും ചെയ്താലും തീരാത്ത വിദ്യകള്‍ ഏറെ ഉണ്ട്!
സിനിമാപ്പാട്ടിന്‍റെ വരികള്‍ പറയും പോലെ ഓര്‍മകള്‍ക്ക് എന്ത് സുഗന്ധമാണ്?
ഏതോ ചക്രവാളത്തില്‍ പോയ്മറഞ്ഞ ഒരു കാലത്തിന്‍റെ നഷ്ട സുഗന്ധം? 
അതോ , ഓര്‍മകളുടെ ഒരു കുന്നു മുഴുവന്‍ സ്വന്തമായുള്ള ഒരാളുടെ അളവറ്റ ആഹ്ലാദത്തിന്‍റെ  സുഗന്ധം?
ആഹ്ലാദത്തിനു സുഗന്ധം ഉണ്ടാവുമോ? 

PS:എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍.











Photo courtesy :Shaji Marar



Friday, August 17, 2012

പണ്ടൊക്കെ ചിങ്ങം ഒന്നിന് നേരം വെളുക്കും മുന്നേ കുളിച്ചു അമ്മയോടൊപ്പം 
കൊങ്ങന്നൂര്‍ അമ്പലത്തില്‍ ഉഷപൂജ തൊഴാന്‍ പോകുമായിരുന്നു..
സ്വന്തം അസ്തിത്വത്തെ കൂടുതല്‍ ശക്തമായി വിശ്വസിക്കാനും ആശ്രയിക്കാനും തുടങ്ങിയതോടെ അതൊക്കെ എന്നോ നിന്നു..
എന്നാലും അമ്മ രാവിലെ വിളിച്ചു.. "കുട്ടി നേര്‍ത്തെ കാലത്തെ കുളിച്ച്വോ" എന്ന് അന്വേഷിച്ചു..
ഇന്ന് നേരം വെളുത്തത് തന്നെ എട്ടു മണിയ്ക്കാണ്.. 
എണീക്കാന്‍ എന്ത് മടി! 
എണീറ്റാലും ചായ ഇടാന്‍ മടി..
ചായ് ഇട്ടാലും അത് കുടിച്ചു തുടങ്ങാന്‍ മടി..
ഞാന്‍ എങ്ങനെ ആയാലെന്താ ചിങ്ങത്തിനു വരാതിരിയ്ക്കാന്‍ പറ്റ്വോ! 
കര്‍ക്കടകവും ദുര്‍ഘടവും താണ്ടി ചിങ്ങം വരുക തന്നെ ചെയ്തു..

Wednesday, August 8, 2012


മഴ ഒരു തരം വാശിയോടെ എന്ന പോലെ തകര്‍ത്തു പെയ്യുന്നു...വിണ്ടുകീറാന്‍ തുടങ്ങിയ ഭൂമിയ്ക്ക് മീതെ മഴ നടത്തുന്ന നീരാജനം നോക്കി  ചുമ്മാ ഇരുന്നപ്പോള്‍  കോളിംഗ് ബെല്‍പറവ ചിലച്ചു.. ഇതാരാണപ്പാ ഇമ്മഴേത്ത് എന്ന് പിറുപിറുത്തു ജനല്‍ തുറന്നു നോക്കിയപ്പോള്‍ ഇരുത്തിയുടെ പടിയില്‍ പിടിച്ചു ഒരു വൃദ്ധനായ മനുഷ്യന്‍........

...ഒരു കറുപ്പ് ഇഴ പോലുമില്ലാതെ നരച്ചു തീര്‍ന്ന വെളുത്ത താടി...നരച്ചെങ്കിലും വെണ്മയുള്ള നീളന്‍ കൈ ഷര്‍ട്ട്‌....പരുക്കന്‍ മുണ്ട്..ചിത്ര  തുന്നലുകള്‍ നിറഞ്ഞ വെളുത്ത തൊപ്പി...കണവ നാക്ക് പോലെ അടിതേഞ്ഞു തീര്‍ന്ന പഴയ ഹവായി ചെരിപ്പ്...
ഇതിഹാസത്തില്‍ നിന്നും, വിസ്മൃതിയുടെ തോലുകള്‍  ഉരിഞ്ഞു കളഞ്ഞ്, അള്ളാപ്പിച്ചാ  മൊല്ലാക്ക നേരില്‍ വന്ന പോലെ...
കിഴക്കന്‍ കാറ്റ് വീശുന്നുണ്ടോ? 
നിറഞ്ഞ ചിരി..എങ്കിലും എവിടെയോ ഒരു ദയനീയത തങ്ങി..
വാതില്‍ തുറന്നു ചെന്നപ്പോള്‍ എന്നെ കണ്ടു ചെറുതായൊന്നു പരുങ്ങി,  അതേ നിറഞ്ഞ  ചിരിയോടെ പറഞ്ഞു, "മോളെ, വീട് മാറി കയറി പോയതാണ്.., മുസ്ലിങ്ങളെ വീടാന്നു തോന്നി കേറീതാണ്" .. ഭാര്യയ്ക്ക് കാന്‍സര്‍ ആണ്..ചികിത്സയ്ക്ക് പണം  സ്വരുക്കൂട്ടാന്‍ ഇറങ്ങിയതാ, ഗേറ്റ്ന്‍റെ അപ്പറത്തെ  പള്ളീലെ ഉസ്താദായിനും മോളെ ..."  

അപ്പോള്‍ മഴ തകര്‍പ്പ് നിര്‍ത്തി, ചെറുതായി ചിതറി വീഴുന്നുണ്ടായിരുന്നു...
മുറ്റത്തെ മഞ്ഞ മുളങ്കൂട്ടത്തില്‍  അഭയം തേടിയ ചെമ്പോത്തുകള്‍  ഇടവിട്ടു   കുറുകി..

പതിയ തിരിഞ്ഞു നടക്കാന്‍ ഒരുങ്ങിയ വൃദ്ധനെ ഞാന്‍ തിരിച്ചു വിളിച്ചു.. 
കയ്യില്‍ കിട്ടിയ കുറച്ച്  രൂപ ആ  ചുളിഞ്ഞ വൃദ്ധ കരങ്ങളില്‍ വെച്ച് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ അദേഹം പെട്ടെന്ന് പറഞ്ഞു " അയ്യോ മോളെ നിങ്ങള്‍ ഒന്നും തരണ്ട..ഞാന്‍ പൊയ്ക്കോളാം..." 

എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അദേഹം ആ പൈസ വാങ്ങി.. " പടച്ചോന്‍ കാക്കട്ടെ മോളെ"...അള്ളാ.."
പിന്നെ  കൈകള്‍ രണ്ടും ആകാശത്തെയ്ക്കുയര്‍ത്തി ധ്യാനിച്ചു.. , മുറ്റത്തെ ഓരം ചേര്‍ന്ന്  തിരിഞ്ഞു നടന്നു..
അപ്പോള്‍  ഖസാക്കില്‍ പെയ്തതു പോലെ  വെളുത്ത മഴ എന്‍റെ മുറ്റത്ത്‌ പെയ്തു കൊണ്ടേയിരുന്നു...അനാദിയായ അതേ മഴ.



Sunday, June 24, 2012

ഇരുട്ട് ..ഒരോര്‍മ


വെളുത്ത പകലുകളെക്കാള്‍
ഇരുണ്ട രാത്രിയെ,
നിറഞ്ഞ വെളിച്ചത്തെക്കാള്‍ 
ഇരുളടച്ച മുറിയെ
ഞാന്‍ സ്നേഹിക്കുന്നു..
പവര്‍ കട്ട് എനിക്കിഷ്ടമാണ്..
ഞാന്‍ കാത്തിരിക്കും ആ അര മണിക്കൂറിന്‍റെ 
സൌമ്യതയെ..
ഒരു മെഴുതിരിയുടെ അരണ്ട വെളിച്ചം 
അതു  മാത്രം
ഞാന്‍  അനുവദിയ്ക്കും  ..
ഇരുട്ടില്‍ ഞാന്‍ വെറുതെ ചുരുണ്ട് കിടക്കും,
നീ  തെക്കേ അകത്തെ ചുമന്ന മിനുസന്‍ തറയിലെ 
തണുപ്പില്‍ കിടന്ന്  
നിലാവിലേയ്ക്ക്  ഉറ്റു നോക്കുന്നതും നോക്കി!

ടി . വിയിലെ  അസഹനീയ ശബ്ദങ്ങള്‍ നമ്മെ ശല്യപ്പെടുത്തില്ല..
വെളിച്ചത്തിന്‍റെ തീയമ്പുകള്‍ കണ്ണില്‍ കുത്തി വേദനിപ്പിച്ചു കളിക്കില്ല 
അരമണിക്കൂറിന്‍റെ ആ  ആനന്ദം ,
വാക്കുകള്‍ക്കു താങ്ങാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു..
എങ്കിലും,
ഒരു ദിവസം,
(ഒരിക്കലും മറക്കാനാവാത്ത ആ ദിവസത്തെ
ഞാന്‍ ഇന്നും വെറുക്കുന്നു..)
ഒരു വലിയ പെട്ടിയില്‍ പൊതിഞ്ഞു വന്ന 
ഒരു ഇന്‍വെര്‍ടര്‍,
എന്‍റെ എല്ലാ ആനന്ദങ്ങളെയും
വെളിച്ചത്തില്‍ മുക്കിക്കൊന്നു കളഞ്ഞു..

A Walden for you, BJ :)

ഞാന്‍  ജീവിതത്തിന്‍റെ  എല്ലാ വര്‍ണശബളിമയും 
വാരിപ്പുതയ്ക്കുന്നു ..
മധു പാത്രങ്ങള്‍ എന്നെ  കടലോളം കാടോളം, കുന്നോളം
ആകര്‍ഷിയ്ക്കുന്നു..
മരണം പോലെ സുന്ദരമാണ് ജീവിതവും..
ജീവിതം പോലെ വശ്യമാണ് മരണവും...
ആകെ ബോറ് ഈ നൂല്പാലമാണ്  ...
അതിന്മേലെ ഉള്ള ഈ ഞാണ് കളി..

ഒരു ദിവസം ഞാന്‍ രണ്ടിലൊന്ന്  തീരുമാനിയ്ക്കും,
പക്ഷെ  നീ കൂടെ വരേണ്ടി വരും
കാടായാലും കടലായാലും
നീ കൂടെ വരേണ്ടി വരും..
കാടാണെങ്കില്‍ ,
നമ്മുടെ വാല്‍ഡണ്‍ വരച്ചുവെയ്ക്കാം..
പിന്നെ വരകള്‍ക്ക്  ജീവന്‍റെ സംഗീതം പകരുന്ന 
മാന്ത്രിക ബ്രഷ് തേടിപ്പോകാം..
കടലാണെങ്കില്‍,
എല്‍ഫുകളും മെര്‍മെയിഡുകളും 
നിന്നെ വരവേല്‍ക്കാന്‍ ഡോള്‍ഫിനുകളുടെ പുറമേറി,
തിരകളുടെ കുതിപ്പില്‍ തീരങ്ങള്‍ തേടി വരും..
എന്ത് വേണമെന്ന് നീ തന്നെ പറയ്‌..
എന്‍റെ നീല  ഹയാസിന്തു കളുടെ രാജകുമാരാ...

Friday, June 22, 2012

വെറുതെ, നേരമ്പോക്കിന് വേണ്ടി ചില കുറിപ്പുകള്‍

മഴ തകര്‍ത്തു പെയ്യുമ്പോള്‍ ഭൂമിയും ആകാശവും ഒന്നായി മാറുന്നു.. 
നരച്ച വെള്ളി നിറമുള്ള  ഒരു വലിയ പുതപ്പു പോലെ..
മഴ നൂല്‍ കൊണ്ട്  നെയ്ത ആ പുതപ്പിനുള്ളില്‍  ഉറങ്ങാതെയു
റങ്ങുക എനിക്കിഷ്ടമാണ്..
മഴയ്ക്ക്  എന്നെ ഒരു പ്യൂപ്പയാക്കി  മാറ്റാന്‍ നിമിഷങ്ങള്‍ മതി...
ആഗ്രഹങ്ങളും നേട്ടങ്ങളും നഷ്ടങ്ങളും ഒന്നുമലട്ടാത്ത  പ്യൂപ്പ ...

ഓര്‍മകളുടെ ഒരു നേര്‍ത്ത   ആരവമായിട്ടാണ്   മഴ വന്നു ചേരുക..
ഉയര്‍ന്നുയര്‍ന്നു ഉച്ചസ്ഥായിയില്‍ എത്തുന്ന ഒരു ക്രെഷന്ഡോ പോലെ..മഴ അവിരാമം അങ്ങനെ  പെയ്യുമ്പോള്‍  പഴയ ഓര്‍മകളിലേയ്ക്ക് മടങ്ങിപ്പോകുന്നതാണ് എനിക്കിഷ്ടം..
പിന്നെ വരാനുള്ളത്  പരിചിത ഗന്ധങ്ങളുടെ ഘോഷയാത്രയാണ്..

കൊട്ടത്തളത്തിന്‍റെ  കല്‍പ്പടിക്കല്‍ പൂത്ത പിച്ചകത്തിന്‍റെ തീവ്ര ഗന്ധം..
അമ്മമ്മയുടെ ഭസ്മപ്പെട്ടിയുടെ അനിര്‍വചനീയ സുഗന്ധം...
പിന്നെ മുത്തശ്ശിയുടെ മുണ്ടു പെട്ടിയില്‍ നിന്നുയരുന്ന ചന്ദന ഗന്ധം..
മണ്ടകത്തില്‍ അണഞ്ഞു തുടങ്ങിയ തിരികളുടെ എണ്ണ മണം..
നെടുമ്പൊരയില്‍ പുഴുങ്ങിയ നെല്ലിന്‍റെ നനഞ്ഞ ഗന്ധം..

അടുക്കളയില്‍ നിന്നുയരുന്ന സമ്മിശ്ര ഗന്ധങ്ങള്‍...
കനലടുപ്പില്‍ ചോറ് വേവുന്നതിന്‍റെ ..
ചീനച്ചട്ടിയില്‍ കടുകും മുളകും മൂക്കുന്നതിന്‍റെ ...എരിശ്ശേരിയില്‍ തേങ്ങ വറുത്തിടുന്നതിന്‍റെ...നനവ്‌ തട്ടിയ കൊപ്രയുടെ.. 
അയയില്‍ ഉണങ്ങാനിട്ട  തുണികള്‍ വമിപ്പിക്കുന്ന  501   ബാര്‍സോപ്പിന്‍റെ .. 
അമ്മയുടെ തണുത്ത വയറില്‍ മുഖം ഉരുമ്മുമ്പോള്‍ രാധാസ് സോപ്പിന്‍റെ  
സുഗന്ധം..

ഓര്‍മകളുടെ കളി വിചിത്രമാണ്..
പാതി പൂഴിയില്‍ മറഞ്ഞ  ഒരു ജുമാന്ജി ബോക്സ്‌ ല്‍ നിന്നെന്ന പോലെ പ്രകമ്പിത  ശബ്ദങ്ങളുടെ അകമ്പടിയോടെ , അവ കടന്നു വരുന്നു ..
ഒന്നോ രണ്ടോ കരുക്കള്‍  നീക്കി വെക്കുകയെ വേണ്ടു..മറവിയുടെ കനത്ത കരിമ്പടങ്ങള്‍  മാറ്റി അനേകം മുഖങ്ങള്‍ ഇരുട്ടില്‍ തെളിഞ്ഞു വരും.. 


ഒരിക്കല്‍ ഒരു സുഹൃത്ത്‌ ചോദിച്ചു : നിനക്ക് പറയാന്‍ ഈ ഓര്‍മകളുടെ കണക്കെ ഉള്ളോ? 
അതെ... എന്‍റെ പക്കല്‍ ഈ   കഥകളെ  ഉള്ളു..
ഇവയാണ്  എന്‍റെ  വഴിവിളക്കുകള്‍..



Thursday, June 14, 2012


Memory is a late running train,
That runs slow, dizzying people,
In the sleepy platforms of an insipid April,
Waiting with tremendous volumes of patience and hopes
That life has taught them to live with.

Train of memories spat smolders of vexed desire,
Made crossing fields sprout corns in the season of ripen desires.
We should not lie to parrots and sparrows that,
They hold juices of sweet innocence!
But nuggets of guilt never simply go down
They leave eternal taints
and scrapes of boundless hurt.






Tuesday, June 12, 2012

ഒരു കാലവര്‍ഷവും ഒട്ടേറെ ഓര്‍മകളും..


പിന്നെയും മഴ പെയ്യുന്നു...മാനം നിറയെ..പറമ്പും ഇടവഴിയും നിറയെ..
മഴ പെയ്തു തോരുമ്പോള്‍ മരങ്ങള്‍ പെയ്തു തുടങ്ങും..
ഇടവേളകളില്‍ തീറ്റ  തേടിയിറങ്ങുന്ന കാക്കക്കൂട്ടം..

പണ്ട് വീടുകളില്‍ മെടഞ്ഞ തെങ്ങോലകള്‍ പറ൦  വെയ്ക്കുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു..നാല് കല്ലിന്മേല്‍ കുറുകെ വെച്ച പട്ടികയ്ക്ക് മീതെ തലങ്ങും വിലങ്ങും ഓലകള്‍ വെയ്ക്കും..ചിതലരിയ്ക്കാതെ സൂക്ഷിക്കാന്‍ താഴെ ഉറുമ്പ് പൊടിയും ഇടും..മഴ പെയ്യാന്‍ തുടങ്ങുമ്പോള്‍  പറത്തിന്‍റെ മീതെ താര്‍പ്പായയോ  മറ്റോ വിരിച്ചു മൂടി വെക്കണം.....ഇല്ലെങ്കില്‍ ഉണക്കിയെടുത്ത ഓലകളൊക്കെ മഴ നനഞ്ഞു  ചീര്‍ക്കും..

മഴ പെയ്തിരുണ്ട  സന്ധ്യകളില്‍ ഉമ്മറത്തെ നാമജപത്തോടൊപ്പം മുറ്റത്തെ കല്ലിടുക്കില്‍ തവളകളുടെ ഭേരി കേട്ടു തുടങ്ങും..മുറ്റത്തെ വെള്ളപ്പാച്ചിലില്‍ നെറ്റിയാപ്പൊട്ടന്മാരും കുളസൂരികളും തിമര്‍ത്തു നീന്തി നടക്കുന്നത് നോക്കി ചുമ്മാ കിടക്കാം..കാച്ചിലും ശര്‍ക്കരയിട്ട കട്ടന്‍ കാപ്പിയും കഴിക്കാന്‍ നടുത്തളത്തിലേയ്ക്ക്  ഒരോട്ടമോടാം ...
രാത്രി....ഉറക്കം തൂങ്ങുന്ന  എന്നെ മുകളിലത്തെ മുറിയില്‍ കൊണ്ടുപോയി കിടത്തി അമ്മ അടുക്കളയിലേക്കു പോകും..ഇടയ്ക്ക്  ഉറക്കം ഞെട്ടിയുണര്‍ന്നാല്‍ ഇരുട്ട്  കണ്ടു പേടിച്ചു കരയുന്ന ഞാന്‍..ജനലിലൂടെ പുറത്തേയ്ക്ക് നോക്കാന്‍ പേടി...അപ്പുറം സര്‍പ്പക്കാവാണ്..അവിടെ നാഗദേവതയുണ്ട് ...ആദിദേവനും..കൂറ്റന്‍ മരങ്ങളില്‍ നിന്നും തൂങ്ങിയാടുന്ന വള്ളികളില്‍ സര്‍പമുണ്ട്..കാരണവന്മാര്‍ 'നാരായണന്‍'  'കാര്‍ത്തികേയന്‍' 'അനന്തന്‍'  എന്നൊക്കെ പേര് ചൊല്ലി  വിളിച്ചാല്‍ വിളിപ്പുറത്തെതുന്ന   നാഗ രൂപികള്‍ ..
മുറ്റത്തെ വലിയ കല്ലിനു താഴെ അഞ്ചു തലയുള്ള പാമ്പ് താമസിക്കുന്നുണ്ട് എന്ന് കുട്ടികളായ ഞങ്ങളെ പറഞ്ഞു പേടിപ്പിച്ചു വെച്ചിട്ടുണ്ട്..കാവില്‍ തീക്കണ്ണ്കള്‍ പോലെ തിളങ്ങുന്നത് കാണാം...കള്ളുണ്ണിയുടെ (മരപ്പട്ടി) കണ്ണുകള്‍ ആയിരുന്നു അത്...അന്നതു അറിയില്ല..മാടനും മറുതയും ഒക്കെയാവും എന്നാണു പറഞ്ഞു കേട്ടത്..പിന്നെ കുട്ടിച്ചാത്തന്‍ താമസിക്കുന്ന കാഞ്ഞിരം..പേടിക്കാന്‍ കാരണങ്ങള്‍ ധാരാളം! 

ഉച്ചനേരത്താണെങ്കില്‍  ആരും പറമ്പില്‍ അലഞ്ഞു നടക്കില്ല..തേരോട്ടം നടത്തുന്ന ഒരു ദൈവം ഉണ്ടത്രേ...തേര് പോകുന്ന വഴിയില്‍ നമ്മള്‍ എത്തിപ്പെട്ടാല്‍ പിന്നെ മൂന്നാല് മാസം ആധിയും വ്യാധിയും..അതാണ്‌ കണക്ക്! ചോറ് കഴിഞ്ഞു വിശ്രമിക്കുന്ന ആശാരിമാരും വേലക്കാരും ഉച്ചനേരം കഴിഞ്ഞേ ബാക്കി ജോലികള്‍ ചെയ്തു തുടങ്ങൂ...ഉച്ചയ്ക്ക് പറമ്പില്‍ അലയാന്‍ എനിക്കിഷ്ടമായിരുന്നു..പക്ഷെ സമ്മതമില്ല...ഒരു കഥയുണ്ട്..പുളി പെറുക്കാന്‍ പോയ  എന്‍റെ ഇളയമ്മ  അദൃശ്യമായതും എന്നാല്‍ വലിച്ചുപിടിക്കുന്ന പോലെ കാന്തികത ഉള്ളതുമായ എന്തോ ഒന്ന് തനിയ്ക്ക്  ചുറ്റുമുള്ളതായി  തോന്നി തല കറങ്ങി വീണു...ബോധം തെളിഞ്ഞപ്പോള്‍  പേടിച്ചു വശായ ഇളയമ്മ ഒരു മാസം ജ്വരം പിടിച്ചു കിടന്നു എന്നാണു കഥ..അമ്മമ്മയുടെ കണ്ണ് വെട്ടിച്ച്  അലഞ്ഞു തിരിഞ്ഞ ഉച്ചകളില്‍ എന്തായാലും ഞാന്‍ തേരു വഴിയില്‍ കുടുങ്ങിയില്ല ...

മണല്‍ വന്നു പനിച്ചു കിടന്ന മറ്റൊരു മഴക്കാലം...ദേഹത്ത്  മണല്‍ വാരി വിതറിയ പോലുള്ള പൊങ്ങലുകള്‍ മാറ്റാന്‍ അമ്മമ്മ ഇളനീര്   ശര്‍ക്കരയും ചുമന്നുള്ളി അരിഞ്ഞിട്ടതും ചേര്‍ത്ത് തിന്നാന്‍ തരും..അച്ഛന്‍  ഓഫീസില്‍ പോകുന്നതിനു മുന്നേ മുന്തിരിയും കൈതച്ചക്കയും നീരെടുത്ത് നീളന്‍ കുപ്പികളില്‍ നിറച്ചു വെയ്ക്കും..പനി മൂത്ത കാരണം വാ നിറയെ അരുചിയാണ്..എങ്കിലും അടുക്കളയില്‍ ദേവിയെടുത്തി ഉണ്ടാക്കുന്ന ഞെരിപത്തിരിയും ഉരുളക്കിഴങ്ങ് പാലൊഴിച്ച കറിയും  ഓടിപ്പോയ  രുചികളെ ആവാഹിച്ചു വരുത്തും..വാശി പിടിച്ചു കരഞ്ഞാലും ആരുടേയും മനസ്സലിയില്ല...പനി മാറും വരെ എണ്ണ തൊടീക്കില്ല..അതാണ് നിയമം! പക്ഷെ ഒരാളുണ്ട്..അയാളോട് പത്തിരി തരുവോ തരുവോ എന്ന് ചോദിച്ചു പിറകെ  നടക്കണം...ചേച്ചിയാണ് അയാള്‍..റേഷന്‍ തരുന്ന പോലെ ഒരു കഷ്ണം തന്നു..ഒരു അമരപ്പയറിന്‍റെ അത്രേം ചെറിയ ഒരു കഷ്ണം...

പടിപ്പുരയില്‍ ഇനിഞ്ഞു കത്തുന്ന പാനീസ്  വിളക്ക് ..ഉമ്മറത്തെ ഇരുത്തിയില്‍    ഇരുട്ടിലേക്ക്   കണ്ണ് നട്ടിരിക്കുന്ന മുത്തശ്ശി ..സഞ്ചാരിയായി നാട് വിട്ടുപോയ   മകന്  വേണ്ടിയുള്ള കാത്തിരിപ്പാണ് അത്...പിന്നെ പിച്ചക മണം മൂത്തു കനത്ത്   മുത്തശ്ശിയുടെ നിശ്വാസവും കലര്‍ന്ന് ഉന്മാദം പൂണ്ട  കാലവര്‍ഷം പടിവാതിലില്‍ ഇരമ്പിയാര്‍ക്കും..പാനീസു വിളക്കിന്‍റെ  തിരി കെടുത്തി മുത്തശ്ശി  പടിഞ്ഞാറ്റയിലേയ്ക്കു വേച്ചു വേച്ചു പോകുന്നത്..ഒരിയ്ക്കലും  മറക്കാനാകാത്തൊരു മഴച്ചിത്രം... ഇന്നും കാലവര്‍ഷം പെയ്യുമ്പോള്‍ ആ നേര്‍ത്ത കാലടിയൊച്ചകള്‍ കേള്‍ക്കുന്നത് പോലെ തോന്നാറുണ്ട്..
മഴച്ചാറ്റല്‍ കയ്യിലെടുത്തു കളിക്കുന്ന എന്നെ നോക്കി "ചിമ്മാനി കൊള്ളണ്ട ഓമേ..." എന്ന് പറയുന്ന അമ്മമ്മയുടെ മുഖം...മറ്റൊരു മഴച്ചിത്രം..'ചിമ്മാനി' എന്നാല്‍, ചെരിഞ്ഞു പെയ്യുമ്പോള്‍  ഉമ്മറക്കോലയിലേയ്ക്കു  തെറിച്ചു വീഴുന്ന മഴച്ചാറ്റല്‍.. ...'ഓമ'  എന്നാല്‍ ഓമന എന്നതിന്‍റെ ചുരുക്കപ്പേര്.. അമ്മമ്മയുടെ വാക്കുകള്‍ അങ്ങനെയൊക്കെയാണ്...അമ്മമ്മ പോയ ശേഷം അതൊന്നും ആരും പറഞ്ഞു കേട്ടിട്ടില്ല..
എത്രെയേറെ ഓര്‍മകളാണ്..ഏറെ ഭാരിച്ചത്...എന്നാല്‍ വഴിയില്‍ ഉപേക്ഷിച്ചു പോരാന്‍  തോന്നുകയുമില്ല...ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ ഓര്‍മകളാണ് ഏറ്റവും കൂടുതല്‍ ശേഷിപ്പ് എന്ന് തോന്നും... ഒരു വര്‍ഷം മുഴുക്കെ പല രീതിയില്‍ പല വേഷത്തില്‍ ജീവിച്ചു തീര്‍ക്കും..ശേഷം ഓര്‍മകള്‍ക്ക് പെയ്തു തീരാന്‍ വേണ്ടി മാത്രം ഒരു കാലം വന്നെത്തും.. മഴക്കാലം..

എല്ലാ മഴക്കാലത്തും വിരുന്നു വരാറുള്ള ആ കിളിയുടെ കരച്ചില്‍ ഇന്നും  കേള്‍ക്കാനുണ്ട്...'കുട്ടി ചത്തു പോയ്‌' എന്ന് പറയുന്ന ആ കിളി...  കണ്ണെത്താ ദൂരം  പരന്നു  കിടക്കുന്ന പറമ്പിലെ   ബഹുശാഖിയായ   കാഞ്ഞിരത്തിലും  തെക്കേ പറമ്പിലെ  ഇളംപച്ച കുഞ്ഞിലകള്‍  ചറപിറെയനങ്ങുന്ന  ചന്ദനമരത്തിലും,  മധുരക്കുടുക്കകള്‍ നിറഞ്ഞ  പഞ്ചാര മാവിലും ഒളിച്ചിരുന്ന്  സ്വയം മറന്നു  പാടിയിരുന്ന   ആ കിളി.. മഴക്കാലത്ത്‌ വന്നെത്തുന്ന  ആ വിരുന്നുകാരന്‍റെ പേരെന്താണ്? 
ഇവിടെ  ആളുകള്‍ തിങ്ങി തിങ്ങി പാര്‍ക്കുന്ന ഈ നഗരത്തില്‍ ,  ഒളിച്ചിരിയ്ക്കാന്‍ കനപ്പുകളുള്ള ഒരു  തരു  പോലുമില്ലാത്ത  ഈ നരച്ച  ഭൂമിയില്‍ ,  എവിടെയിരുന്നാണ് ആ കിളി പാടുന്നത്! 





Saturday, June 9, 2012

After your marriage..






A yellow steamer
Cut across the steel like glaze of water.
Trees shed yellow leaves,
After the day of your marriage,
When I stood in unaccustomed solitude.

Your black eyelashes
And golden palms often come in memory...
The night before, your countless sufferings,
We hardly slept...

Songs of drunken men,
Taps on wooden tables,
Brought in by the night wind...
When I put mehndi in your palms.

Your vine red silk tussled as you walked...
Now it’s like looking through a kaleidoscope,
Poignant yet colorful glitters of life vividly shimmered.

As you left, I stood beneath the solitary sun,
Everything blurred...
Through the dark glass window,
Torment in your eyes reflected...

I am standing alone,
doing nothing to evade solitude.
On the broken pavement of foreshore road,
Where we once stood waiting for bus,
....We always missed bus..


Sunday, February 26, 2012

Mia


Mia,
A cat from distant woods,
Made it to live amongst men.

From wars, flood and typhoons,
Man was a hero, right sir?
She convinced.

Mia,
Who wanted to live amongst heroes,
Real valiants,
Who’d escape any tiger’s paw,
A conspiring jackal
And all, but a betraying love?

She lived with us
Till her fur gone grey.
Till we left the village,
In turmoil, a rabid dog made!

Thursday, February 23, 2012

Cat on the sunshade


It played with sunshine
On the green walls,
Where moss‘s velvet shimmered
Like emeralds.
Tumbled on boulders,
Yet feisty all the more,
Above the overlooked,
Across the insipid times.

It was a game of hide-and-seek,
Of a hidden cat,
Of a puzzled sun,
A mesmerizing treasure,
A bewildered hunter.
We clapped our hands,
We lured with fish,
It didn’t cease the game
And game was to go on.

Eventide scene


The orange fire set in the cavernous blue
and cormorants flew back to mangroves in quiet,
Star-gazers squeaked in mud,
And often, deep breathing mud sent bubbles
That wandered the silent face of wetland
Like peripatetic venders take in early sunrise streets.
In the slowly settling city,
An intense chant from a vivacious cloud,
Fell upon the baked sands
Gently touching the leaves of meadow
Bounced playfully on the night blossoms,
Tenderly on the ruby cheeks of eve
That left amused, on the ecstasy of living.